പയ്യന്നൂരിൽ രണ്ട് സ്ഥാപനങ്ങളിൽ വൻ കവർച്ച..

No comments
പയ്യന്നൂർ: ടൗണിൽ രണ്ടിടത്ത് വൻ കവർച്ച. പഴയ ബസ് സ്റ്റാൻ്റിന് സമീപം റോയൽ സിറ്റിയിൽ പ്രവർത്തിക്കുന്ന സ്കൈപ്പർ സൂപ്പർ മാർക്കറ്റിൻ്റെ പിൻവശത്തെ ചുമർ കുത്തിതുറന്ന് മേശയിൽ സൂക്ഷിച്ച മൂന്ന് ലക്ഷത്തോളം രൂപ കവർന്നു. സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്. അഞ്ച് ലക്ഷം രൂപയോളം നാശനഷ്ടമുണ്ടായതായി പറയുന്നു.കവ്വായി സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഇന്ന് രാവിലെ സ്ഥാപനം തുറന്ന് ഉടമയും ജീവനക്കാരും അകത്ത് കയറിയപ്പോഴാണ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടത്.

തുടർന്ന് കാഷ് കൗണ്ടറിലെ മേശയിൽ നടത്തിയ പരിശോധനയിലാണ് ഇടപാടുകാർക്കും ബേങ്കിലും മറ്റും അടയ്ക്കാനായി സൂക്ഷിച്ച മൂന്ന് ലക്ഷം രൂപ മോഷണം പോയതായി മനസിലായത്.
പെരുമ്പയിൽമലബാർ ഗോൾഡിന് സമീപം പ്രവർത്തിക്കുന്ന ചിറ്റാരി കൊവ്വൽ സ്വദേശി കൃഷ്ണദാസിൻ്റെ ഉടമസ്ഥതയിലുള്ള മാധവി സ്റ്റുഡിയോവിൽ നിന്ന് ഡിജിറ്റൽ ക്യാമറാ, ലെൻസ്,ഫ്ലാഷ് ലൈറ്റ്, മെമ്മറി കാർഡുകൾ, പെൻഡ്രൈവ് തുടങ്ങി രണ്ട് ലക്ഷം രൂപയോളം വിലവരുന്ന സാധനങ്ങൾ കടത്തികൊണ്ടു പോയി. മുൻവശത്തെ ഷട്ടറിൻ്റെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് സ്റ്റുഡിയോവിൽ കവർച്ച നടത്തി കടന്നു കളയുകയായിരുന്നു. ഇന്നലെ രാത്രിയിലെ കനത്ത മഴയിലാണ് കവർച്ച.വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ എസ്.ഐ പി.വിജേഷും സംഘവും സ്ഥലത്തെ പരിശോധിച്ചു.അതേ സമയംകഴിഞ്ഞ മാസം പയ്യന്നൂർ പുഞ്ചക്കാട്ടെ സ്ഥാപനത്തിൽ കവർച്ച നടന്നിരുന്നു. അന്ന് നിർമ്മാണ പ്രവൃത്തികൾക്കുള്ള മെഷീനുകളും ടൂൾസും മോഷണം പോയിരുന്നു. ഈ മോഷണ കേസിലെ പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ല.

No comments

Post a Comment