കണ്ണൂരിൽ കൈവരിയില്ലാത്ത കനാലിലേക്ക് വീണ് മരിച്ച സ്കൂട്ടർ യാത്രക്കാരനെതിരെ കുറ്റപത്രം; പിഴയടക്കണം

No comments




 


കണ്ണൂർ:കൈവരിയില്ലാത്ത കനാലിലേക്ക് വീണുമരിച്ച സ്കൂട്ടർ യാത്രക്കാരനെതിരെ കോടതിയിൽ കുറ്റപത്രം. അശ്രദ്ധമായും ജാഗ്രതയില്ലാതെയും വാഹനം ഓടിച്ച് അപകടം സംഭവിച്ച് മരിക്കാൻ ഇടയായതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 279-ാ൦ വകുപ്പ് പ്രകാരം ശിക്ഷാർഹമായ കുറ്റം ചെയ്തിരിക്കുന്നുവെന്നാണ് മയ്യിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.


കോടതിയിൽ നേരിട്ടോ വക്കീൽ മുഖേനയോ ഹാജരായി പിഴ അടയ്ക്കണമെന്ന് കാണിച്ച് ഇയാളുടെ പേരിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ നിന്ന് അയച്ച കത്ത് കഴിഞ്ഞദിവസം ലഭിച്ചപ്പോഴാണ് കുടുംബാംഗങ്ങൾ ഇതേക്കുറിച്ച് അറിയുന്നത്. മാർച്ച് എട്ടിനാണ് കാവുംചാൽ കനാൽ റോഡിൽ വെച്ച് നടന്ന അപകടത്തിൽ ചെങ്ങിനി ഒതയോത്ത് സി ഒ ഭാസ്കരൻ (54) മരിച്ചത്.


കൊളച്ചേരി പഞ്ചായത്തിലെ കാവുംചാലിൽ കട നടത്തുകയായിരുന്ന ഭാസ്കരൻ ടൗണിൽ നിന്ന് സാധനങ്ങൾ വാങ്ങി കടയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പള്ളിപ്പറമ്പ് മുക്ക് ഭാഗത്ത് പഴശ്ശി കനാലിന് കുറുകെയുള്ള പാലത്തിൽ നിന്നും ഇയാൾ കനാലിലേക്ക് വീഴുകയായിരുന്നു.


വകുപ്പ് പ്രകാരം, ആറ് മാസം വരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.


 

അപകടകരമായി വാഹനം ഓടിച്ചുവെന്ന കുറ്റം ചുമത്തിയിരിക്കുന്നതിനാൽ അമ്മയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന് അർഹതപ്പെട്ട ഇൻഷുറൻസ് തുക പോലും ലഭിക്കാത്ത സ്ഥിതിയാണ്.


അപകടത്തിൽ പെട്ട് ആളുകൾ മരിച്ചാൽ കുറ്റപത്രം സമർപ്പിക്കുന്ന അതേ രീതിയിൽ തന്നെയാണ് ഈ കേസിലും കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ചതെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും മയ്യിൽ പൊലീസ് എസ്എച്ച്ഒ ടി പി സുമേഷ് പറഞ്ഞു.



No comments

Post a Comment